തൃശൂർക്കാരൻ പാലക്കാട് മണ്ഡലങ്ങളിലൂടെ !! കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് വിവിധ സ്വഭാവങ്ങളിലുള്ള ജനങ്ങളുമായി ഇടപഴകിക്കൊണ്ട് , ചായക്കടകളിലും തട്ടുകടകളിലും കോളേജ് ക്യാംപസുകളിലും ചുറ്റിക്കറങ്ങി രൂപപ്പെടുത്തിയ ചില സ്ഥാനാർത്ഥി സാധ്യതകളാണ് ഇവിടെ ചേർക്കുന്നത് . സ്ഥാനാർത്ഥി മോഹങ്ങളുമായി കുപ്പായം തയ്പ്പിച്ചിരിക്കുന്നവരെ മാറ്റി നിർത്തിക്കൊണ്ട് ജനങ്ങളുമായി കൂടുതൽ അടുത്തു പ്രവർത്തിക്കുന്ന ആളുകളെയാണ് നാം ഇവിടെ ചൂണ്ടിക്കാണിക്കുന്നത് .
ഇക്കഴിഞ്ഞ പത്തു വർഷങ്ങളായി നമ്മുടെ മണ്ഡലങ്ങളിൽ നിന്നും ജയിച്ചുവരുന്ന എംഎൽഎ മാർ ഒട്ടുമിക്കവരും നാടിനോ നാട്ടുകാർക്കോ യാതൊരു ഗുണമില്ലാത്ത പാഴ്മരങ്ങളാണ് എന്ന തിരിച്ചറിവിലാണ് നാം ഇവിടെ കുറിക്കുന്നത് . ഇത്തവണ കേരളത്തിലെ സാധാരണക്കാരുടെ നാടായ , കരിമ്പനകളുടെ നാടായ , പാലക്കാട്ടെ ബാക്കി സീറ്റുകൾ !!
ഇപ്പോൾ ലഭ്യമാകുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സ്ഥലം എംപിയായ ശ്രീകണ്ഠൻ വളരെ പക്വതയോടെ പണിയെടുത്തതുകൊണ്ട് സിപിഎം പാളയത്തിൽ വിള്ളലുകൾ വീഴ്ത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു . മണ്ണാർക്കാട്ടെ പാർട്ടിയുടെ അവസാനവാക്കും ഷൊർണൂരിലെ കിരീടം വെക്കാത്ത രാജാവുമായിരുന്ന പികെ ശശി ഏതാനും നാളുകളായി കയ്യാലപ്പുറത്തെ തേങ്ങ പോലെ ഏതു സമയവും പാർട്ടി വിടും എന്ന നിലയിൽ ജീവിതം തള്ളിനീക്കുന്നു .
ഇപ്പോഴത്തെ സിപിഎമ്മിന്റെ ഈ ഗതികെട്ട സമയത്ത് കപ്പലിൽ നിന്നും ചാടി രക്ഷപ്പെടുക എന്ന തന്ത്രം പയറ്റിയാൽ പാലക്കാട്ടെ കമ്മ്യുണിസ്റ്റിൽ ചില തകർച്ചകൾ സംഭവിച്ചേക്കാം . ഷൊർണൂർ മുനിസിപ്പാലിറ്റിയുടെ ചെയർമാൻ ആയിരുന്ന എംആർ മുരളിയെ ടിപിയുടെ മുഖം കാണിച്ചു പേടിപ്പിച്ചപ്പോഴാണ് മിണ്ടാട്ടം മുട്ടിയത് . വേണേൽ മുരളിയും പോയേക്കാം . അതുപോലെ പാലക്കാട്ടെ ബിജെപിയുടെ അവസാനവാക്കായ കെകെയുടെ പ്രിയതമയുടെ അഹങ്കാരത്തിൽ മനം നൊന്ത് പാർട്ടിയുമായി പിണങ്ങി നിൽക്കുന്ന പ്രമീള ശശിധരനും വേണേൽ പാർട്ടി മാറിയേക്കാം എന്ന് സൂചനകൾ വരുന്നുണ്ട് .
ആലത്തൂർ മണ്ഡലം രൂപീകരിച്ചത് മുതൽ കൃഷ്ണനും ചന്ദ്രനും പ്രസേനനും ഒക്കെ ജയിച്ചു കയറുന്ന ഇടത് ആധിപത്യമുള്ള മണ്ഡലത്തിൽ 1977 ഇൽ സഖാവ് ഇ എം എസ് , പാലക്കാട്ടെ അന്നത്തെ യുവതുർക്കിയായിരുന്ന വിഎസ് വിജയരാഘവനോട് ഏറ്റുമുട്ടി വിജയിച്ചത് കേവലം 1999 വോട്ടുകൾക്ക് മാത്രമായിരുന്നു . അന്ന് ഇഎംഎസ് പറഞ്ഞത് സാങ്കേതികമായി ഞാൻ ജയിച്ചുവെങ്കിലും ശരിക്കും ജനമനസ്സിൽ ജയിച്ചത് വിജയരാഘവൻ ആണെന്നാണ് .
പിന്നീട് പെരിങ്ങോട്ടു കുറിശ്ശിയുടെ പ്രധാനമന്ത്രി എവി ഗോപിനാഥ് 1991 ഇൽ 338 വോട്ടുകൾക്ക് ജയിച്ചുകൊണ്ട് ലീഡറെയും പാലക്കാടിനെയും ഞെട്ടിച്ചു . അവിടെ സ്ഥാനാർത്ഥിയാകുവാൻ യോഗ്യൻ ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗോപിനാഥനെ വീഴ്ത്തിയ യുവ രക്തം കെ ആർ രതീഷ് തന്നെ . ഫെബിൻ എന്ന പേരും എൽദോ എന്ന പേരുമൊക്കെ യൂത്ത് കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നുണ്ട് എങ്കിലും അന്നാട്ടുകാരനായ സെലിബ്രിറ്റി രമേശ് പിഷാരടിയെ വേണേൽ പരീക്ഷിക്കാം . തൃപ്പൂണിത്തുറ ഇല്ലെങ്കിൽ മാത്രം !!
ചിറ്റൂർ മണ്ഡലം എന്നാൽ കെ അച്യുതൻ ആയിരുന്നു അവസാനവാക്ക് . തമിഴ്‍നാട്ടിലെ ജീവിത ശൈലികളുമായി പൊരുത്തപ്പെട്ട് പോകുന്ന കർഷകരുടെയും പാവങ്ങളുടെയും മണ്ണ് . സുമേഷ് അച്യുതൻ തന്നെയാണ് ഉചിതമായ സ്ഥാനാർത്ഥിയെങ്കിലും വേണമെങ്കിൽ രമ്യ ഹരിദാസിന് ഒരു ജനറൽ സീറ്റ് വിട്ടുകൊടുത്തുകൊണ്ട് മധുരമായ പകരം വീട്ടലിന് രംഗമൊരുക്കാം . ഇക്കഴിഞ്ഞ പഞ്ചായത്ത് നഗരസഭാ തിരഞ്ഞെടുപ്പിൽ തിളക്കമായ വിജയം സമ്മാനിച്ച എ തങ്കപാണ്ഡ്യനെ പരീക്ഷിച്ചാൽ തമിഴ് വോട്ടുകൾ കൂടി കൈക്കലാക്കാം . കെ എ ഷീബയും , കെസി പ്രീതും ,വിഷ്ണു സി യുമൊക്കെ ലിസ്റ്റിൽ കയറിപ്പറ്റിയിട്ടുണ്ട് എങ്കിലും നല്ല ഒരു ഉശിരൻ സ്ഥാനാർത്ഥിയെ നിർത്തിയാൽ ഈസിയായി പിടിക്കാവുന്ന ഒരു മണ്ഡലാണ് കരിമ്പനകളുടെ നാടായ ചിറ്റൂർ .
മലമ്പുഴ എന്നാൽ കണ്ണേ കരളേ വിഎസ് എന്ന മുദ്രാവാക്യം ഓർമ്മയിൽ വരുന്നു . മണ്ഡലം ഉണ്ടായ കാലം മുതൽ സിപിഎമ്മിനെ അല്ലാതെ വാഴ്ത്തിയിട്ടില്ലാതെ ഈ മണ്ഡലത്തിൽ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ആ ആധിപത്യം തുടർന്നു . പക്ഷെ രണ്ടാം സ്ഥാനം യുഡിഎഫിന് ലഭിച്ചു എന്ന് മാത്രം . എന്നാലും സതീശൻ പാച്ചേനിയെന്ന യുവതുർക്കി വിഎസിനെ 4703 വോട്ടുകൾക്ക് തളച്ചിട്ടതും നാം കണ്ടു. ഇത്തവണ യുഡിഎഫ് രംഗത്തിറക്കുവാൻ ഉദ്ദേശിക്കുന്നത് വിഎസിന്റെ സന്തത സഹചാരിയായിരുന്ന സുരേഷിനെ ചാക്കിട്ട് പിടിക്കുവാൻ പാലക്കാട്ടെ കോൺഗ്രസ്സ് മുന്നിട്ടിറങ്ങിയത് നല്ലൊരു കാര്യം തന്നെ .
ഇതുവരെ പച്ച തൊടാത്ത ആ സീറ്റിൽ മത്സരിക്കുവാൻ ഏറ്റവും യോഗ്യൻ സുരേഷ് തന്നെ . പാലക്കാട് ജില്ലയിൽ യുഡിഎഫ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കരസ്ഥമാക്കിയ ആധിപത്യം വെച്ചുനോക്കിയാൽ അതുപോലെ പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവനായി തന്നെ ജീവിക്കുന്ന മലമ്പുഴ മണ്ഡലത്തിന് ഒരു മാറ്റം അനിവാര്യം . സുരേഷ് സമ്മതിച്ചില്ല എങ്കിൽ സന്ദീപ് വാര്യരെ അവിടെ നിർത്തിയാൽ ബിജെപിയുമായുള്ള യഥാർത്ഥ പോര് കാണാം . അല്ലെങ്കിൽ പ്രമീള ശശിധരനെ യുഡിഎഫ് പരിഗണിക്കട്ടെ !! ഇനിയാണ് പാലക്കാട് . ചരിത്രമുറങ്ങുന്ന പാലക്കാട് . പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പേരിൽ സിഎം സുന്ദരം ജയിച്ചു കയറിയിരുന്ന സീറ്റിൽ രണ്ടോ മൂന്നോ തവണ നിസ്സാര വോട്ടുകൾക്ക് സിപിഎം ജയിച്ചിട്ടുണ്ട് . പകൽ സിപിഎമ്മും രാത്രി ബിജെപിയുമായി നടക്കുന്ന ഒട്ടനവധി വോട്ടർമാരുടെ മണ്ഡലമാണ് പാലക്കാട് . ഷാഫി പറമ്പിൽ മൂന്നു തവണ വെന്നിക്കൊടി പാറിച്ച മണ്ഡലത്തിൽ ഞെട്ടിപ്പിക്കുന്ന ഒരു സ്ഥാനാർത്ഥി വന്നില്ലെങ്കിൽ ജയിച്ചുകയറുക അസാധ്യം .
സീറ്റ് കിട്ടാതെ പാർട്ടി മാറിയ പി സരിൻ കുപ്പായം തയ്പ്പിച്ചു വെച്ചിരിക്കുന്ന മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ ആയിരിക്കും ബിജെപിയുടെ സ്ഥാനാർത്ഥി . പ്രശാന്ത് ശിവന്റെ പേരും ഉണ്ണി മുകുന്ദന്റെ പേരും മീഡിയക്കാർ തള്ളി വിടുന്നുണ്ട് . രാഹുൽ മാങ്കൂട്ടം കാരണം പ്രതിച്ഛായ നഷ്ടപ്പെട്ട മണ്ഡലത്തിലേക്ക് ഐ എ എസ് രാജിവെച്ചു കോൺഗ്രസ്സിലെത്തിയ കണ്ണൻ ഗോപിനാഥൻ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി എന്നത് ഏറെക്കുറെ തീരുമാനമായിട്ടുണ്ട് . എങ്കിൽ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വന്നില്ലെങ്കിലും മാന്യമായ ഭൂരിപക്ഷം പ്രതീക്ഷിക്കാം . ഇ ശ്രീധരൻ വന്നില്ലെങ്കിൽ !!





